ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി

തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സി. കോൺഗ്രസ് പാർട്ടിയുടെ സുസ്ഥിരതയെയും ഐക്യത്തെയും ബാധിക്കുന്ന ഒരു പ്രതികരണവും ഉണ്ടാകരുത് എന്നാണ് കെ.പി.സി.സി നിർദേശം നൽകിയത്. കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തരൂരിന് അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞു എന്ന പ്രചാരണം ശരിയല്ലെന്ന് കെ.പി.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പാർട്ടിയുടെ ഐക്യത്തെയും സുസ്ഥിരതയെയും ബാധിക്കുന്ന പരസ്യ പ്രതികരണങ്ങളോ പ്രവർത്തനങ്ങളോ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യപ്രതികരണം പാർട്ടിക്ക് ഒട്ടും നല്ലതല്ല. ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇടത് സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ പോരാട്ടത്തിൽ പാർട്ടിയും അനുബന്ധ സംഘടനകളും മുൻപന്തിയിലാണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ കെ.പി.സി.സി ഗൗരവത്തോടെയാണ് കാണുന്നതെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുന്ന നേതാക്കൾ മോശക്കാരാണെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് പിന്നിലെ ദുരുദ്ദേശ്യങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.