അടിമുടി മാറാൻ കെപിസിസി; വരുന്നത് 74 പുതുമുഖങ്ങള്‍

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ധാരണ. നേരത്തെ പട്ടിക എ.ഐ.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് അതോറിറ്റി തിരിച്ചയച്ച പട്ടിക ക്രമീകരിക്കാൻ ഇപ്പോൾ ധാരണയായിട്ടുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കുമെന്നും നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി നേതൃത്വം അയച്ച പട്ടികയിൽ ചിന്തൻ ശിബിരത്തിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയുമായി എ.ഐ.സി.സി പട്ടിക മടക്കി. ഇതോടെയാണ് നേതൃത്വം വീണ്ടും കൂടിയാലോചനകൾ നടത്തിയത്.

കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ കൂടിയാലോചനകൾ നടത്തി. യോഗത്തിൽ അംഗങ്ങളുടെ വിഷയത്തിൽ നേതാക്കൾ തമ്മിൽ സമവായത്തിലെത്തി. പുതുതായി 74 പേരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.