കെഎസ്ആര്‍ടിസി കണ്ടക്ടർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

തിരുവനന്തപുരം: യാത്രക്കാരോട് അപമര്യാദയായി പെരുമാറി കെ.എസ്.ആർ.ടി.സി കണ്ടക്ടർ. കണ്ടക്ടർ യാത്രക്കാരെ അസഭ്യം പറയുകയും ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പരാതി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം.

ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാർ പരാതി നൽകിയത്. കണ്ടക്ടർ ഭക്ഷണം കഴിക്കുന്നതിനിടെ യാത്രക്കാർ ബസിനുള്ളിൽ കയറിയതാണ് പ്രകോപനത്തിന് കാരണമെന്ന് യാത്രക്കാർ പറയുന്നു. ‘ഇറങ്ങി പോടി. എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല’ എന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടതായി യാത്രക്കാർ പറയുന്നു.

അതേസമയം, കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും മർദ്ദിച്ച കേസിൽ പിടിയിലായ ജീവനക്കാരൻ സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാട്ടാക്കട കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് അഭ്യർത്ഥിക്കും. കൂട്ട് പ്രതികളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കാനും തെളിവായി ലഭിച്ച ദൃശ്യങ്ങളുമായി ഒത്തു നോക്കാൻ ശബ്ദ സാമ്പിൾ ശേഖരിക്കാനും പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിൻ്റെ നിലപാട്.