​കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം; ചർച്ച നാളേയും തുടരും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ നേതാക്കളുമായി മാനേജ്മെന്‍റ് നടത്തുന്ന ചർച്ച തുടരും. പരിഷ്ക്കരിച്ച ഷെഡ്യൂളുകളുടെ ഒരു മാതൃക നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരം മനസ്സിലാക്കാൻ യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം അടുത്ത ദിവസം വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിലെ 8 ഡിപ്പോകളുടെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഓർഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്.

എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുന്പോഴും  12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് എന്തിനാണ് തെഴിലാളികളെ തെറ്റിധരിപ്പിച്ച് പണിമുടക്ക് നടത്തുന്നതെന്നായിരുന്നു സിഐടിയുവിന്റെ ചോദ്യം.