സമരത്തിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ട്രേഡ് യൂണിയനായ ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്കിനെ ശക്തമായി എതിർക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. കെ.എസ്.ആർ.ടി.സി ഇപ്പോൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. തൊഴിലാളികളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം സ്ഥാപനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 8.4 കോടി രൂപ സ്ഥാപനത്തിന് ലഭിച്ചതായി കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പുതിയ ഡ്യൂട്ടി സമ്പ്രദായം മൂലം ജീവനക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറുമാസത്തിനകം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകി. അന്നത്തെ യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷം അദ്ദേഹം പുറത്തിറങ്ങി സമരം പ്രഖ്യാപിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. കെ.എസ്.ആർ.ടി.സിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരോടും ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്‍റ് പറഞ്ഞു. അതിനാൽ, ഈ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒക്ടോബർ അഞ്ചിന് മുമ്പ് സർക്കാരിന്റെ സഹായത്തോടെ ശമ്പളം നൽകാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. എന്നാൽ, പണിമുടക്കിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ മുന്നറിയിപ്പ്.

മോട്ടോർ ആക്ട് വർക്കേഴ്സ്  1961 നും അതിന്റെ അനുബന്ധ റൂളും അനുസരിച്ചുള്ള പുതിയ ഡ്യൂട്ടി സമ്പ്രദായത്തിലുള്ള  ഷെഡ്യൂളുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ആദ്യ ദിനം മുതൽ തന്നെ നടപ്പാക്കും. ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കുന്ന ഈ സമ്പ്രദായത്തെ ബഹുഭൂരിപക്ഷം ജീവനക്കാരും പിന്തുണയ്ക്കുമ്പോൾ, നഷ്ടത്തിലോടുന്ന ഈ സ്ഥാപനത്തിന് ഒരു ന്യൂനപക്ഷം ജീവനക്കാർ കാണിക്കുന്ന പഴയ സമര രീതി താങ്ങാൻ കഴിയില്ലെന്നും കെഎസ്ആർടിസിയെ നിലനിർത്തുന്ന നികുതിദായകരെ സമര കോപ്രായങ്ങളുടെ പേരിൽ ബുദ്ധിമുട്ടിച്ചാൽ അവർ പൊറുക്കില്ലെന്നും മനസിലാക്കണമെന്നും കെഎസ്ആർടിസി മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 
 
കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധമുട്ട് ഉണ്ടാക്കുകയോ, സർവ്വീസിന്റെ പ്രവർത്തനങ്ങളോ,  ജീവനക്കാർക്കുള്ള ജോലി തടസമാകുന്ന തരത്തിൽ സമരമുറയുമായി മുന്നോട്ട് പോയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി. നിയമ ലംഘനമായ ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടിയും യൂണിറ്റ് സ്വീകരിക്കും.