ശമ്പളം നല്‍കാന്‍ കൈയില്‍ പണമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

കൊച്ചി: ശമ്പളം നൽകാൻ പണമില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. പണം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും പ്രശ്നം പരിഹരിക്കാൻ യൂണിയനുകളുമായി ചർച്ച നടക്കുകയാണെന്നും മാനേജ്മെന്‍റ് അറിയിച്ചു. അഞ്ചാം തീയതിക്കകം ശമ്പളംനല്‍കാതിരുന്നത് ചോദ്യ ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണിത്. ശമ്പള വിതരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയും അപേക്ഷ നൽകിയിരുന്നു. ഇത് രണ്ടും കോടതി ഒരുമിച്ചാണ് പരിഗണിച്ചത്.
കൈയില്‍ പണമില്ലെന്നും അതുകൊണ്ട് ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെന്നുമാണ് കെ.എസ്.ആര്‍.ടി.സി അറിയിച്ചത്. നിലവിലെ പ്രതിസന്ധി യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്ന് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇക്കാര്യങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. “ആദ്യം നിങ്ങള്‍ ശമ്പളം നല്‍കൂ അല്ലാതെ എങ്ങനെയാണ് അവരെ കൊണ്ട് ജോലി ചെയ്യിക്കുന്നത്?” എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായത്തോടെ മാത്രമേ മുന്നോട്ടുപോകാനാകൂ എന്നും കോടതി നിരീക്ഷിച്ചു.