കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല, മികച്ച പൊതുഗതാഗതം ഒരുക്കല്‍: ആന്റണി രാജു

പറവൂർ: കെ.എസ്.ആർ.ടി.സി.യുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തുടനീളം മെച്ചപ്പെട്ട പൊതുഗതാഗതം ലഭ്യമാക്കുക എന്നതാണ് എന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് പുതുതായി സ്ഥാപിച്ച യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിപ്പോയ്ക്ക് സമീപം പെട്രോൾ, ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നത്. കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളുമായി സഹകരിച്ചാണ് ഇത്. ഗുണമേന്മ, കൃത്യമായ അളവ്, തൂക്കം എന്നിവയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ യാത്രാ ഇന്ധന ഔട്ട്ലെറ്റുകളിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

സിഎൻജി, എൽഎൻജി, വൈദ്യുതി ഫാസ്റ്റ് ചാർജിംഗ് എന്നിവയും സമീപഭാവിയിൽ ലഭ്യമാക്കും. പറവൂരിലേത് കേരളത്തിലെ ഒൻപതാം ഔട്ട്ലെറ്റാണ്. ഗതാഗതത്തോടൊപ്പം ഇന്ധന വിതരണത്തിലും കെ.എസ്.ആർ.ടി.സി സജീവ സാന്നിധ്യമാകും.