കെ ടി ജലീലിന്‍റെ ആത്മകഥ; ‘പച്ച കലർന്ന ചുവപ്പി’ന്‍റെ പ്രസിദ്ധീകരണം നിർത്തി

തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിന്‍റെ ആത്മകഥയായ ‘പച്ച കലർന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം വാരിക. ‘കെ ടി ജലീൽ ജീവിതം എഴുതുന്നു’ എന്ന ടാഗ് ലൈനോടെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പംക്തി 21 ലക്കങ്ങൾ പിന്നിടുമ്പോളാണ് നിർത്തിയത്. ഈ ലക്കം പുറത്തിറക്കിയ ആഴ്ചപ്പതിപ്പിൽ പംക്തി അവസാനിപ്പിക്കുകയാണെന്ന് എഡിറ്റോറിയൽ ബോർഡ് അറിയിച്ചു.

അപ്രതീക്ഷിതമായ ചില കാരണങ്ങളാലാണ് പ്രസിദ്ധീകരണം നിർത്തിവെച്ചതെന്നാണ് എഡിറ്റോറിയൽ ബോർഡ് അറിയിച്ചത്. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരുന്നു ‘പച്ച കലർന്ന ചുവപ്പിലൂടെ’ ജലീൽ വായനക്കാരുമായി പങ്കുവച്ചിരുന്നത്. മുസ്ലിം ലീഗിൽ നിന്ന് സി.പി.എമ്മിലേക്കുള്ള മാറ്റം, 2006ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പ്, ബന്ധു നിയമനം വിവാദം, രാജി എന്നിവ പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് കെ ടി ജലീൽ പറഞ്ഞിരുന്നു.

ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ മുൻകാല ചരിത്രത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടാകുമെന്ന് കെ ടി ജലീൽ പറഞ്ഞിരുന്നു. 2006 ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പ്, പിന്നാലെയുണ്ടായ ലീഗിന്‍റെ ആക്രമണം, കുഞ്ഞാലിക്കുട്ടിയുമായുള്ള അകൽച്ച, മുഖ്യമന്ത്രിയുമായുള്ള അടുപ്പം എന്നിവയെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.