കെടിയു വിസി നിയമന വിവാദത്തിൽ ഹൈക്കോടതിയിൽ സാവകാശം തേടി സർക്കാർ

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ്സ തോമസിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകിയ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ, മറുപടി നൽകാൻ സർക്കാർ ഹൈക്കോടതിയിൽ സമയം തേടി. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നവംബർ 23ലേക്ക് മാറ്റി.

വൈസ് ചാൻസലറെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വന്തം ഇഷ്ടപ്രകാരമാണ് സിസ്സ തോമസിനെ നിയമിച്ചതെന്ന് സർക്കാർ അവകാശപ്പെട്ടു. അനധികൃതമായി നടത്തിയ ഗവർണറുടെ നിയമന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സർവകലാശാല നിയമത്തിന് വിരുദ്ധമായതിനാൽ നിയമനം റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ചാൻസലറായ ഗവർണറെ ഒന്നാം പ്രതിയാക്കിയാണ് സർക്കാരിന്റെ ഹർജി. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഹർജി നൽകിയത്.