കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക്‌ ‘സ്നേഹിത’ പത്താം വർഷത്തിലേക്ക്‌

കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ് ഡെസ്ക് സ്‌നേഹിത പത്താം വർഷത്തിലേക്ക്. ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രശ്‌നങ്ങൾ തുടങ്ങി നിരവധി കേസുകളാണ് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അക്രമത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം, കൗൺസിലിംഗ്, നിയമസഹായം എന്നിവ നൽകാനാണ് സ്നേഹിത പ്രവർത്തിക്കുന്നത്. 2013 ഓഗസ്റ്റിലാണ് സ്നേഹിത പ്രവർത്തനം ആരംഭിച്ചത്.

സ്നേഹിതയുടെ ഹെൽപ്പ് ഡെസ്കിൽ ഇതുവരെ 7,345 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 1,600 എണ്ണം ഗാർഹിക പീഡന കേസുകളാണ്. 2021ൽ 251 ഗാർഹിക പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജൂലൈ വരെ 106 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 315 എണ്ണം കുട്ടികളുടെ പ്രശ്നങ്ങളാണ്. 125 അതിക്രമങ്ങൾ, 112 ലൈംഗികാതിക്രമങ്ങൾ, 920 കുടുംബ പ്രശ്നങ്ങൾ, 460 മുതിർന്നവരുടെ പ്രശ്നങ്ങൾ മുതൽ സൈബർ ശല്യങ്ങളിൽ വരെ ആളുകൾ സമീപിക്കുന്നുണ്ട്.