സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ്; വിവിധയിടങ്ങളില്‍ സ്ഥിരം പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

കുവൈത്ത് സിറ്റി: കുവൈറ്റിന്‍റെ വിവിധ മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ആഭ്യന്തര മന്ത്രാലയം രൂപം നൽകി. വിവിധ പരിശോധനാ പ്രചാരണങ്ങൾക്കും ഈ നടപടികൾ സഹായകമാകും. യുവാക്കൾ സ്ഥിരമായി ഒത്തുകൂടുന്ന പ്രദേശങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംശയിക്കുന്ന മറ്റ് സ്ഥലങ്ങളിലും പതിവ് സുരക്ഷാ ചെക്ക്പോയിന്‍റുകൾ സ്ഥാപിക്കും.

എല്ലാ ദിവസവും അർദ്ധരാത്രി വരെ ജലീബ് അൽ ശുയൂഖ്, മഹ്ബുല മേഖലകളിൽ നിരീക്ഷണവും പരിശോധനയും നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ജലീബ് അൽ ഷുയൂഖ്, മഹ്ബുല എന്നിവിടങ്ങളിൽ സ്ഥിരം സുരക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കും. വൈകീട്ട് ആറുമുതൽ അർദ്ധരാത്രിവരെ പരിശോധനയുണ്ടാകും. താമസ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ പിടികൂടുന്നത് മുതൽ ക്രമസമാധാനം നിലനിർത്തുക, പൊതു മര്യാദ ലംഘനം തടയുക, വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്നവരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടുക എന്നിവ ഇതിന്റെ ലക്ഷ്യങ്ങളാണ്.

പുതിയ തീരുമാനങ്ങളെക്കുറിച്ച് വിവിധ മേഖലകളിലെ സുരക്ഷാ ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതനുസരിച്ച് സുരക്ഷാ ചെക്ക്പോയിന്‍റുകൾ സ്ഥാപിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളും മറ്റ് നിയമലംഘനങ്ങളും വലിയൊരളവുവരെ തടയാൻ ഇത് സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.