ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം, പ്രതിഫലം ആമീര്‍ ഖാന്‍ വേണ്ടെന്ന് വെച്ചെന്ന് റിപ്പോര്‍ട്ട്

ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തെ തുടർന്ന് നടൻ ആമിർ ഖാൻ തന്‍റെ പ്രതിഫലം വേണ്ടെന്ന് വച്ചതായി റിപ്പോർട്ട്. വയാകോം 18 സ്റ്റുഡിയോസും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബോളിവുഡ് ഹംഗാമയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ചിത്രം ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവച്ചതിന് ശേഷം വയാകോം 18 സ്റ്റുഡിയോസിന്റെ നഷ്ടം കുറയ്ക്കുന്നതിനായി ആമിർ തന്‍റെ പ്രതിഫലം നിരസിച്ചു. ആമിർ ഖാൻ പ്രതിഫലം ഈടാക്കിയാല്‍ വയാകോം സ്റ്റുഡിയോസിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടമുണ്ടാകും.

അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിംഗ് ഛദ്ദ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്‍റെ റീമേക്കാണ്. ടോം ഹാങ്ക്‌സ് നായകനായ ഈ ക്ലാസിക് ചിത്രം ഒരിക്കല്‍ പോലും കാണാത്ത സിനിമാ പ്രേമികള്‍ വിരളമാണ്. അതിനാൽ, നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ലാൽ സിംഗ് ഛദ്ദ നിർമ്മിച്ചത്. ആമിർ ഖാനെ കൂടാതെ കരീന കപൂർ, നാഗ ചൈതന്യ, മോനാ സിംഗ് എന്നിവരും ലാൽ സിംഗ് ഛദ്ദയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

റിലീസ് ചെയ്ത ആദ്യ ദിവസം നല്ല വരുമാനം ഉണ്ടായിരുന്നിട്ടും ലാൽ സിംഗ് ഛദ്ദ തുടർന്നുള്ള ദിവസങ്ങളിൽ ശരാശരിയിൽ താഴെ പ്രകടനം നടത്തി. പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യുഎസ്-വിയറ്റ്നാം യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഫോറസ്റ്റ് ഗമ്പ് ഇന്ത്യൻ സന്ദർഭത്തിലേക്ക് മാറ്റിയെഴുതുമ്പോൾ, ധാരാളം പോരായ്മകൾ ഉണ്ടായിരുന്നു എന്നതായിരുന്നു പ്രധാന വിമർശനം. 180 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ഇതുവരെ 127 കോടി രൂപ മാത്രമാണ് ലോകമെമ്പാടും നേടാനായത്.