ലഖിംപൂർ ഖേരി കേസ്; ആശിഷ് വിചാരണ നേരിടണം, കോടതി അപ്പീൽ തളളി

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടും. ആശിഷിന്‍റെ അപ്പീൽ കോടതി തള്ളിയതാണ് വിചാരണയ്ക്ക് വഴിയൊരുക്കിയത്.

2020 ഒക്ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ 4 കർഷകരും ഒരു പ്രാദേശിക പത്രപ്രവർത്തകനും മൂന്ന് ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടത്. ടിക്കുനിയ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞ് തിരിച്ച് പോകവേ ആശിഷിന്റെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ച് കയറ്റിയെന്നാണ് കേസ്.

ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 5,000 പേജുള്ള കുറ്റപത്രത്തിൽ കൊലപാതകം ആസൂത്രിതമാണെന്നാണ് പറയുന്നത്. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദർ ശുക്ലയും തെളിവ് നശിപ്പിച്ചതിന് പ്രതിയാണ്. കേസിൽ ആകെ 14 പ്രതികളാണുള്ളത്.