ജെഡിയു അധ്യക്ഷനായി ലലൻ സിംഗ് തുടരും; കാലാവധി 3 വർഷം

പട്ന: ജനതാദൾ (യു) ദേശീയ പ്രസിഡന്‍റായി ലലൻ സിംഗ് തുടരും. ലലൻ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിംഗ് മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് വരണാധികാരി അനിൽ ഹെഗ്ഡെ പറഞ്ഞു. കാലാവധി 3 വർഷമാണ്. പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗം 10ന് ചേരും.

ജെഡിയുവിന്‍റെ ദേശീയ പ്രസിഡന്‍റായിരുന്ന ആർ.സി.പി. സിംഗ് കേന്ദ്രമന്ത്രിയായതിന് ശേഷം 2021ലാണ് ലലൻ സിംഗ് പാർട്ടി പ്രസിഡന്‍റായി ചുമതലയേറ്റത്. ബീഹാറിലെ മുംഗേർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് അദ്ദേഹം. ശരദ് യാദവ് ജെഡിയു ദേശീയ അധ്യക്ഷനായി മൂന്ന് തവണയും നിതീഷ് കുമാർ രണ്ട് തവണയും പ്രവർത്തിച്ചിട്ടുണ്ട്.