സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലാലു പ്രസാദും നിതീഷ് കുമാറും

പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാറിന്‍റെ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഐക്യം വേണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിൽ പ്രതിപക്ഷ റാലി നടന്നു. ഐഎൻഎൽഡി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് റാലി വിളിച്ചതെങ്കിലും ബിജെപിക്കെതിരായ കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളുടെ സഖ്യമാണ് റാലിയിൽ കണ്ടത്.

ക്ഷണം ലഭിച്ചിട്ടും മമതയും ചന്ദ്രശേഖർ റാവുവും റാലിക്ക് എത്തിയില്ല. എൻഡിഎ വിട്ട അകാലിദൾ, ജെഡിയു, ശിവസേന പാർട്ടികളും റാലിയിൽ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തെ കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിനെ റാലിയിൽ എൻസിപി നേതാവ് ശരദ് പവാർ വിമർശിച്ചു. അമൃത് തട്ടിയെടുത്ത രാക്ഷസന്മാരാണ് ബി.ജെ.പിയെന്ന് സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പരിഹസിച്ചു.  2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആവശ്യപ്പെട്ടു.