ലാലു പ്രസാദ് യാദവ് ആർജെഡി അധ്യക്ഷനായി തുടർന്നേക്കും

പട്ന: ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഒക്ടോബർ 10നു ഡൽഹിയിൽ വച്ച് നടക്കും. ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നാണു റിപ്പോർട്ട്. നേരത്തേ അനാരോഗ്യം കാരണം ലാലു മാറി നിൽക്കാനും മകൻ തേജസ്വി യാദവിനെ നിയോഗിക്കാനായിരുന്നു നീക്കം.

ഇതിനിടെയാണു ബിഹാറിലെ രാഷ്ട്രീയ മാറ്റത്തിലൂടെ തേജസ്വി യാദവിനു ഉപമുഖ്യമന്ത്രി പദം കൈവന്നത്. തേജസ്വിക്കു ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാൽ പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം തൽക്കാലമുണ്ടാകില്ല. 1997ൽ ആർജെഡി രൂപീകരിച്ചതു മുതൽ ലാലുവാണ് ദേശീയ അധ്യക്ഷൻ.

തേജസ്വിയെ ദേശീയ അധ്യക്ഷനാക്കാനുള്ള ലാലുവിന്റെ നീക്കത്തിന് മക്കളായ മിസ ഭാരതിയും തേജ് പ്രതാപ് യാദവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തേജസ്വി ദേശീയ അധ്യക്ഷനായാൽ സംസ്ഥാന അധ്യക്ഷ സ്ഥാനം തനിക്കാകണമെന്ന തേജ് പ്രതാപിന്റെ അവകാശവാദം ലാലുവും അംഗീകരിച്ചിരുന്നില്ല.