ഉത്തരാഖണ്ഡിൽ മലയിടിച്ചിൽ; 28 പർവതാരോഹകർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഹിമാലയൻ മലനിരകളിലുണ്ടായ മലയിടിച്ചിലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ 28 പർവതാരോഹകർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ട്. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. ദ്രൗപദിദണ്ഡ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി ഡെറാഡൂണിലേക്ക് പുറപ്പെട്ടു. ദേശീയ ദുരന്ത നിവാരണ സേന, ഇന്ത്യൻ സൈന്യം, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. 

അപകടത്തെ തുടർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. രക്ഷാപ്രവർത്തനത്തിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാകാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർദ്ദേശം നൽകിയതായി രാജ്നാഥ് സിംഗ് ട്വീറ്ററിൽ അറിയിച്ചു.