വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; തിങ്കളാഴ്ച ‘കടല്‍സമരം’

വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത. ക്രമസമാധാന പ്രശ്നം പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമരസമിതി യോഗം വിളിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനും മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് സമരസമിതി. ഉപരോധത്തിന്‍റെ 12-ാം ദിവസമായ ഇന്ന് സെന്റ് ആന്‍ഡ്രൂസ്, ഫാത്തിമാപുരം, പുത്തന്‍ത്തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണു ഉപരോധം. ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് ഇന്ന് കൂടുതൽ പോലീസുകാരെ സമരപ്പന്തലിൽ വിന്യസിക്കും.

സമരത്തിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി കോടതി നേരത്തെ മാറ്റിയിരുന്നു. അടുത്ത മാസം മുതൽ ആരംഭിക്കുന്ന സമരത്തിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ രീതികൾ സംബന്ധിച്ച് കോടതി നിർദേശങ്ങൾക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക. ലത്തീൻ അതിരൂപത മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ഫലം കാണാതിരിക്കുകയും ചെയ്തതോടെ പ്രതിഷേധത്തെ നേരിടാനുള്ള നീക്കവും സർക്കാർ പരിഗണിക്കുന്നുണ്ട്.