ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരുടെ പ്രതിഷേധം

തിരുവനന്തപുരം: ഗവർണർക്കെതിരെ എൽ.ഡി.എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. നവംബർ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. നവംബർ 3 മുതൽ 12 വരെ ക്യാമ്പസുകളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെങ്കിലും പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ റാലിയും സംഘടിപ്പിക്കും.

ബി.ജെ.പി അധികാരത്തിൽ വന്നിടത്തെല്ലാം വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനും വാണിജ്യവത്കരിക്കാനുമുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സർക്കാരുകളുടെയും സർവകലാശാലകളുടെയും അധികാരം കേന്ദ്ര സർക്കാരിന് തടസ്സമാണ്. ഇതിനെ മറികടക്കാൻ സംഘപരിവാർ വഴി കണ്ടെത്തിയ മാർഗം വിദ്യാഭ്യാസ രംഗത്ത് ഇടപെടാൻ ഗവർണർമാരെ ഉപയോഗിക്കുക എന്നതാണെന്നും എൽ.ഡി.എഫ് പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിന്‍റെ വക്താവായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആർ.എസ്.എസ് മേധാവിയെ സന്ദർശിച്ചതിലൂടെ താൻ ആർ.എസ്.എസ് വക്താവാണെന്ന് പരസ്യമായി പ്രചരിപ്പിക്കുന്ന തരത്തിലാണ് ചാൻസലറുടെ ഇടപെടലെന്നും എൽഡിഎഫ് ആരോപിച്ചു.