ആരിഫ് മുഹമ്മദ് ഖാനെതിരെ ജനകീയ പ്രക്ഷോഭം കടുപ്പിക്കാന്‍ എല്‍.ഡി.എഫ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നവംബർ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ ജനകീയ എൽ.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്ന് എൽ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.

ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെയാണ് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

നവംബർ 3 മുതൽ 12 വരെ കാമ്പസുകളിൽ പ്രതിഷേധ യോഗവും സംഘടിപ്പിക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധവും എല്‍.ഡി.എഫ് സംഘടിപ്പിക്കും. രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും.