എൽഡിഎഫ് രാജ്ഭവൻ മാർച്ചിന് തുടക്കം; ഒരു ലക്ഷം പേർ അണിനിരക്കും

തിരുവനന്തപുരം: എൽഡിഎഫിൻ്റെ രാജ്ഭവന് മുന്നിലേക്കുള്ള പ്രകടനം ആരംഭിച്ചു. രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രീയ പോർമുഖം തുറക്കാനാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.

രാവിലെ 10 മണി കഴിഞ്ഞാണ് മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് പ്രകടനം ആരംഭിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന പ്രകടനത്തിൽ ഇടതുമുന്നണിയിലെ എല്ലാ ഉന്നത നേതാക്കളും പങ്കെടുക്കും. ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രകടനത്തിൽ പങ്കെടുക്കേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചു. രാജ്ഭവൻ ധർണയുടെ അതെ സമയം ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടക്കും.

ഗവർണർ ഉത്തരേന്ത്യൻ പര്യടനത്തിലാണ്. പ്രകടനത്തിന്‍റെ പേരിൽ രാജ്ഭവൻ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. 600 പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.