ചെല്‍സിയെ അട്ടിമറിച്ച് ലീഡ്‌സ് യുണൈറ്റഡ്

ലീഡ്‌സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി. ലീഡ്സ് യുണൈറ്റഡ് മുൻ ചാമ്പ്യൻമാരെ തോൽപ്പിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ലീഡ്സിന്‍റെ ജയം. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റുമായി ലീഡ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

ലീഡ്സ് യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ തന്നെ ലീഡ്സ് രണ്ട് ഗോളിന്‍റെ ലീഡ് നേടി. 33-ാം മിനിറ്റിൽ ബ്രണ്ടൻ ആരോൺസൺ ചെൽസി ഗോൾകീപ്പർ എഡ്വാർഡോ മെൻഡിയുടെ പിഴവ് മുതലെടുത്ത് ആദ്യ ഗോൾ നേടി. നാല് മിനിറ്റിനുശേഷം റോഡ്രിഗോ മൊറേനോ ലീഡ്സിന്‍റെ ലീഡ് ഇരട്ടിയാക്കി. കളിയുടെ 14-ാം മിനിറ്റിൽ ചെൽസി താരം റഹീം സ്റ്റെർലിങ് ഗോൾ നേടിയെങ്കിലും ഓഫ്സൈഡായതിനാൽ ഗോളനുവദിച്ചില്ല.

രണ്ടാം പകുതിയുടെ 69-ാം മിനിറ്റിൽ ജാക്ക് ഹാരിസൺ ലീഡ്സിനായി മൂന്നാം ഗോൾ നേടി. 84-ാം മിനിറ്റില്‍ ചെല്‍സി പ്രതിരോധതാരം കൗലിബാലി രണ്ടാം മഞ്ഞ കാര്‍ഡ് വാങ്ങി പുറത്തായതോടെ മുന്‍ ചാമ്പ്യന്‍മാരുടെ പതനം സമ്പൂര്‍ണമായി.