ലൈഫ് ഫ്ലാറ്റ് പദ്ധതി; നിർമാണം തീരാറായത് നാല് ഇടങ്ങളിൽ മാത്രം

കോഴിക്കോട്: ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 37 സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാലിടങ്ങളിൽ മാത്രമാണ് നിർമ്മാണം അവസാന ഘട്ടത്തിലെത്തിയത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് പദ്ധതി സ്വർണക്കടത്ത് വിവാദത്തിൽ നിറഞ്ഞപ്പോൾ മറ്റിടങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ധനവകുപ്പിന്‍റെ പിടിവാശിയും വില്ലനായി. ബില്ലുകൾ പാസാക്കുന്നതിന് മുൻഗണന നൽകണമെന്ന ലൈഫ് മിഷന്‍റെ ആവശ്യം നടപ്പായില്ല.

ലൈഫ് മിഷന് കീഴിൽ വിവിധ ജില്ലകളിലായി 36 സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 29 സ്ഥലങ്ങളിൽ കരാറുകളോടെ നിർമ്മാണം ആരംഭിച്ചു. ഏഴിടങ്ങളിലെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം കരാറിലെത്താൻ കഴിഞ്ഞില്ല. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രീ-ഫാബ് സാങ്കേതികവിദ്യ അനുസരിച്ച് ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു പദ്ധതി. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികളുമായി കരാർ ഒപ്പിട്ടത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഭൂരിഭാഗം ജോലികളും ഏറ്റെടുത്തത്. എന്നാൽ നിർമ്മാണം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും നാലിടങ്ങളിൽ മാത്രമാണ് പണി അവസാനഘട്ടത്തിലെത്തിയത്. കണ്ണൂർ ജില്ലയിലെ കടമ്പൂർ, കൊല്ലത്തെ പുനലൂർ, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കിയിലെ കരുമാനൂർ എന്നിവിടങ്ങളിലെ ഫ്ലാറ്റുകള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. 

മറ്റ് 25 സ്ഥലങ്ങളിലെ നിർമ്മാണം ഒരു വർഷത്തോളമായി സ്തംഭിച്ചിരിക്കുകയാണ്. രണ്ട് പ്രധാന കാരണങ്ങളാണ് തടസ്സമാകുന്നത്. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിന്‍റെ പശ്ചാത്തലത്തിൽ കരാറിൽ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യമാണ് അതിലൊന്ന്. ബില്ലുകൾ മാറ്റുന്നതിന് ധനവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണമാണ് മറ്റൊന്ന്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ബില്ലുകൾ പാസാക്കുന്നതിന് മുൻഗണന നൽകണമെന്ന് ലൈഫ് മിഷൻ പലതവണ അഭ്യർത്ഥിച്ചിട്ടും ധനവകുപ്പിന്‍റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.