ജീവിതശൈലി രോഗ നിർണയം; 50 ലക്ഷത്തിലധികം പേര്‍ക്ക് വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലി രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്.

ആറു മാസമെടുത്താണ് ഈ നേട്ടം കൈവരിച്ചത്. ഇ ഹെൽത്ത് രൂപകൽപ്പന ചെയ്ത ശൈലി ആപ്പിന്‍റെ സഹായത്തോടെയാണ് ആരോഗ്യ പ്രവർത്തകർ നേരിട്ട് വീട്ടിലെത്തി സ്ക്രീനിംഗ് നടത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടർനടപടികൾ സ്വീകരിക്കാനും ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും നൽകാനും ഇത് സഹായിക്കുന്നു. 

ആരോഗ്യവകുപ്പിന്‍റെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിച്ചത്. എല്ലാ ആരോഗ്യ പ്രവർത്തകരെയും പഞ്ചായത്തുകളെയും മന്ത്രി അഭിനന്ദിച്ചു. ഈ കാമ്പയിന്‍റെ ഭാഗമായി ആരോഗ്യപ്രവർത്തകർ 30 വയസിന് മുകളിലുള്ളവരെയാണ് വീട്ടിലെത്തി പരിശോധിച്ച് രോഗസാധ്യത കണ്ടെത്തുന്നത്. ഇതുവരെ ആകെ 50,01,896 പേരെ പരിശോധനയ്ക്ക് വിധേയരാക്കി, അതിൽ 18.89 ശതമാനം (9,45,063) പേർ ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്ക് ഫാക്ടർ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.