ലോകായുക്ത ബിൽ നിയമസഭയിൽ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ശക്തമാകുന്നു

തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിലവിലെ നിയമമനുസരിച്ച് പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം നടത്തിയാൽ രാജിവയ്ക്കണം. ഭേദഗതി പ്രകാരം ലോകായുക്ത ഉത്തരവ് അംഗീകരിക്കാനോ നിരസിക്കാനോ സർക്കാരിന് കഴിയും.

മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഇനി മുതൽ അപ്പീൽ അതോറിറ്റി നിയമസഭയായിരിക്കും. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കറുമായിരിക്കും അധികാരികൾ. ലോകായുക്ത വിധി നടപ്പിലാക്കാൻ സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ബിൽ പാസാകുന്നതോടെ ഇല്ലാതാകും. ബില്ലിൽ ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.

പ്രതിപക്ഷം ബില്ലിനെ എതിർത്തു. നീതിന്യായ വ്യവസ്ഥയുടെ അധികാരം എക്സിക്യൂട്ടിവ് കൈയടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഒരു വ്യക്തിക്ക് തനിക്കെതിരായ കേസിലെ വിധി തീരുമാനിക്കാൻ കഴിയില്ലെന്ന് ഭരണഘടന പറയുന്നു. ഇത് അതിന്‍റെ ലംഘനമാണ്. പുതിയ ഭേദഗതിയോടെ പൊതുപ്രവർത്തകർക്കെതിരെ കേസുകളൊന്നും നിലനിൽക്കില്ല.