ലോകായുക്ത (ഭേദഗതി) ബിൽ ഇന്ന് നിയമസഭയിൽ; ഗവർണറുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭ ഇന്ന് പരിഗണിക്കും. സി.പി.ഐ.യുടെ ഭേദഗതി നിർദേശങ്ങൾ ഉൾപ്പെടുത്തിയാകും ബിൽ പാസാക്കുക. അതേസമയം, ഭേദഗതിക്കെതിരെ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധ സ്വരം ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും.

1999ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലാണ് സുപ്രധാന ഭേദഗതി വരുന്നത്. അധികാരസ്ഥാനത്തുള്ള ഒരു പൊതുപ്രവർത്തകൻ അഴിമതിയിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ അദ്ദേഹം സ്ഥാനം ഒഴിയണമെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. ആ വിധി കോംപിറ്റന്റ് അതോറിറ്റിയായ ഗവർണറോ, മുഖ്യമന്ത്രിയോ സംസ്ഥാന സർക്കാരോ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ എടുത്തു കളയുന്നത്. ഭേദഗതി പ്രകാരം അധികാരസ്ഥാനത്തിരിക്കുന്ന ആൾക്ക് വാദം നടത്തി ലോകായുക്ത വിധി നിരസിക്കാനോ അംഗീകാരിക്കാനോ കഴിയും.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ സി.പി.ഐയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ബിൽ സഭയിലെത്തുന്നതിന് മുമ്പ് തന്നെ സംഘർഷത്തിലായിരുന്ന സി.പി.ഐയെ അനുനയിപ്പിക്കാൻ കഴിഞ്ഞത് സർക്കാരിന് ആശ്വാസകരമാണ്. സി.പി.ഐയുടെ ശുപാർശകൾ പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി.