ലോകായുക്ത നിയമഭേഗദതി: ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതിയുമായി ബന്ധപ്പെട്ട് ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ. ഇക്കാര്യം ഉടൻ സി.പി.എം നേതൃത്വത്തെ അറിയിക്കും.

ലോകായുക്ത ഭേദഗതി നിയമം ചർച്ചയ്ക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ വിമര്‍ശനം ഉന്നയിച്ചത് സി.പി.ഐയായിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വേണ്ടത്ര രാഷ്ട്രീയ ചർച്ചകൾ നടന്നില്ലെന്നും കാനം വിമർശിച്ചു. ഈ മാസം 22 മുതൽ ലോകായുക്ത നിയമഭേദഗതിക്ക് നിയമസഭ അന്തിമ അനുമതി നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് സി.പി.ഐ വീണ്ടും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ അത് നിയമമായിരുന്നില്ല. വിഷയം അടിയന്തര നിയമസഭ കൂടി പരിഗണിക്കാനിരിക്കെയാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയത്.