ഡല്‍ഹി എയിംസിൽ ഹാക്കിങിലൂടെ നഷ്ടമായ ഡാറ്റ വീണ്ടെടുത്തു

ഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ സെർവർ ഹാക്ക് ചെയ്യപ്പെട്ടിട്ട് ഏഴ് ദിവസം പിന്നിടുമ്പോൾ, നഷ്ട്ടപ്പെട്ട ചില വിവരങ്ങൾ വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഡാറ്റ നെറ്റ്‌വർക്കിലാക്കാൻ സമയമെടുക്കും. അതിനാൽ ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സമയമെടുക്കുമെന്നാണ് അറിയുന്നത്. നിലവിൽ, ഒ.പി. വിഭാഗങ്ങളും സാമ്പിൾ ശേഖരണവും എല്ലാം ജീവനക്കാർ നേരിട്ടാണ് നടത്തുന്നത്.

നവംബർ 23നാണ് എയിംസിൽ സെർവർ തകരാർ റിപ്പോർട്ട് ചെയ്തത്. തുടർന്ന് 200 കോടി രൂപയാണ് ഹാക്കർമാർ ക്രിപ്റ്റോ കറൻസിയായി ആവശ്യപ്പെട്ടത്. പൊലീസും കേന്ദ്ര ഏജൻസികളും സൈബർ ആക്രമണം അന്വേഷിക്കുന്നതിനിടെയാണ് ഹാക്കർമാർ പണം ആവശ്യപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പണം ആവശ്യപ്പെട്ടെന്ന ആരോപണം എയിംസ് അധികൃതർ നിഷേധിച്ചിരുന്നു. സൈബർ സുരക്ഷയ്ക്കായി നടപടികൾ സ്വീകരിച്ച് വരികയാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.

അതേസമയം, ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഡൽഹി പൊലീസ്, ഇന്‍റലിജൻസ് ബ്യൂറോ, സിബിഐ, ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾക്കൊപ്പം എൻഐഎയും അന്വേഷണത്തിൽ പങ്കാളികളായി.