ബസില്‍ കൊടുത്തുവിട്ട 1.36 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു, രണ്ട് പേര്‍ പിടിയില്‍

തെന്മല: കോഴഞ്ചേരിയില്‍ നിന്ന് ആര്യങ്കാവിലേക്ക് കൊടുത്തുവിട്ട 1.36 ലക്ഷം വിലമതിക്കുന്ന 4200 ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍.ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്, കുളത്തൂപ്പുഴ മാർത്താണ്ഡങ്കര സ്വദേശി സജിമോന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കൊടുത്തുവിട്ട ലോട്ടറിയാണ് മോഷണം പോയത്. സാധാരണയായി കോഴഞ്ചേരിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയിലാണ് ലോട്ടറി കൊടുത്തുവിടുന്നത്.ആര്യങ്കാവില്‍ എത്തുമ്പോള്‍ ബസ് ജീവനക്കാര്‍ ലോട്ടറി ഏജന്‍സിക്ക് ടിക്കറ്റ് അടങ്ങുന്ന ലഗേജ് കൈമാറുകയാണ് പതിവ്.

ചൊവ്വാഴ്ച രാത്രി സമാനരീതിയില്‍ കോട്ടയം-തെങ്കാശി ബസ് ലോട്ടറികടയുടെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഒരാള്‍വന്നു ലോട്ടറി കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ഏജന്‍സിക്ക് ലോട്ടറി കിട്ടാത്തതിനാല്‍ അവര്‍ കോഴഞ്ചേരിയില്‍ ബന്ധപ്പെട്ടപ്പോള്‍ കൊടുത്തുവിട്ടതായി മറുപടി ലഭിച്ചു.

സംഭവം നടക്കുമ്പോൾ രണ്ടു കെ.എസ്.ആർ.ടി.സി. ബസ്സുകൾ കടന്നുപോയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ടിക്കറ്റ്‌ കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യംചെയ്തപ്പോൾ മാർത്താണ്ഡങ്കര സ്വദേശി സജിമോന് കൈമാറിയതായി അറിഞ്ഞു. തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയോടെ പോലീസ് ഇരുവരെയും പിടികൂടുകയും ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തുകയും ചെയ്തു.