ലുല ഡിസിൽവ പുതിയ ബ്രസീൽ പ്രസിഡന്റ്; അട്ടിമറിച്ചത് ബൊല്‍സൊനാരോയെ

ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്‍റും ഇടതുപക്ഷ നേതാവുമായ ലുല ഡിസിൽവയെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്‍റും വലതുപക്ഷ നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയെയാണ് ലുല രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. ലുല ഡിസിൽവയ്ക്ക് 50.83 ശതമാനം വോട്ടും ബൊല്‍സൊനാരോയ്ക്ക് 49.17 ശതമാനം വോട്ടും ലഭിച്ചു.

ആദ്യ ഘട്ടത്തിൽ ഇരുവർക്കും ജയിക്കാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചില്ല. 4 വർഷത്തെ വിവാദ ഭരണത്തിനൊടുവിലാണ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ 34 വർഷത്തിനിടെ ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്.