ലുലു ഗ്രൂപ്പ്​ ഓഹരി വിപണിയിലേക്ക്

ദുബായ്: ജിസിസിയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുകയാണ്. ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിർവഹിക്കാൻ മൊയ്​ലീസ്​ ആൻഡ്​ കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ സ്ഥിരീകരിച്ചു.

ഓഹരി വിൽപ്പനയുടെ കാര്യം പരിഗണനയിലാണെന്ന് ചെയർമാൻ എം.എ യൂസഫലി നേരത്തെ പറഞ്ഞിരുന്നു. സ്റ്റോക്കിൽ ലുലു ജീവനക്കാർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജി.സി.സിയിലുടനീളം 239 ഹൈപ്പർമാർക്കറ്റുകളാണ് ലുലുവിൽ ഉള്ളത്. ഇറാഖ്, വടക്കേ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ലുലു അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഓഹരി വിൽപ്പന എപ്പോൾ ആരംഭിക്കുമെന്നോ ഓഹരിയുടെ വില എത്രയാകുമെന്നോ ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല.

പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ലുലുവിന്‍റെ ഓഹരികൾ വാങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2020 ലെ കണക്കനുസരിച്ച് ലുലു ഗ്രൂപ്പിന്‍റെ മൂല്യം 500 കോടി ഡോളറിലധികം ആയിരുന്നു. നിലവിൽ 800 കോടി ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ 57,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.