ഇന്ത്യയിൽ പുകവലിക്കാത്തവരിലും ശ്വാസകോശാർബുദ കേസുകൾ വർദ്ധിക്കുന്നു

രാജ്യത്ത് പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ കാൻസർ രോഗികളിൽ 5.9 ശതമാനവും ശ്വാസകോശവുമായി ബന്ധപ്പെട്ട അര്‍ബുദമുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാൻസർ ബാധിച്ച് മരിച്ചവരിൽ 8.1 ശതമാനവും ശ്വാസകോശാർബുദം ബാധിച്ചവരായിരുന്നു. പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്ട്രിയുടെ കണക്കനുസരിച്ച്, ഇന്ത്യയിലെ പുരുഷൻമാരിൽ ഏറ്റവും സാധാരണമായ ക്യാൻസറാണ് ശ്വാസകോശ അർബുദം. പുകവലിയും ഇതിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നിരുന്നാലും, സമീപകാല കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യയിലും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. പുകവലിക്കാരുമായുള്ള ഇടപെടലുകളും ബന്ധങ്ങളും, അതുമൂലമുണ്ടാകുന്ന സെക്കന്‍ഡ് ഹാന്‍ഡ് ടുബാക്കോ സ്മോക്ക്, വായു മലിനീകരണം, റാഡണ്‍ വാതകം ശ്വസിക്കൽ, ചില ജനിതക ഘടകങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായിട്ടുണ്ട്. കൂടാതെ പുരുഷന്മാരിലെ ശ്വാസകോശ അര്‍ബുദത്തിന് വൈറ്റമിന്‍ ബി6, ബി12 എന്നിവയുടെ അമിതതോതും കാരണമായി പറയുന്നു. ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

പല രോഗങ്ങൾ കാരണം വൈറ്റമിന്‍ ബി12 ന്റെ തോത് ഉയരാം. കരൾ രോഗം, പ്രമേഹം, വൃക്കരോഗം, മറ്റ് ചില ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവ വൈറ്റമിന്‍ ബി 12 അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് പറയപ്പെടുന്നു. പുരുഷൻമാരിൽ മാത്രമല്ല, ഇന്ത്യയിലെ സ്ത്രീകളിലും ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.