എം.ബി രാജേഷ് നാളെ സ്പീക്കർ സ്ഥാനം രാജിവയ്ക്കും; ചൊവ്വാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: കേരള നിയമസഭയുടെ 23-ാമത് സ്പീക്കർ സ്ഥാനം എം ബി രാജേഷ് നാളെ രാജിവയ്ക്കും. തുടർന്ന് അദ്ദേഹം ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രിയായി ചുമതലയേൽക്കുന്ന എം.ബി രാജേഷിന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകൾ ലഭിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് എം.ബി രാജേഷ് എത്തുന്നത്. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.ബി രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. എം ബി രാജേഷ് സ്പീക്കർ സ്ഥാനം ഒഴിയുമ്പോൾ തലശേരി എംഎൽഎ എഎൻ ഷംസീറിനെ പകരക്കാരനായി നിയമിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ പരമ്പരാഗതമായ ചരിത്രമുള്ള കേരള നിയമസഭയുടെ അധ്യക്ഷനായി ഇരുന്നുകൊണ്ട് ആ പാരമ്പര്യത്തോട് നീതി പുലർത്താൻ എനിക്ക് കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു, രാജേഷ് പറഞ്ഞു.