കെ.കെ. രമയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി എം.എം. മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ വിവാദ പരാമർശം നടത്തി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം.ഇതിനെതിരായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അല്‍പസമയത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീട് പുനരാരംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലും മുൻ മന്ത്രി എം എം മണി പ്രസംഗം തുടർന്നു.

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോൾ താൻ ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് എം.എം.മണി പറഞ്ഞു. എന്നാൽ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറായില്ല. എം എം മണിയുടെ വിവാദ പ്രസ്താവന പരിശോധിക്കുമെന്ന് സ്പീക്കർ പ്രതിപക്ഷത്തിന് ഉറപ്പ് നൽകി. രമ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന് പിന്നാലെയാണ് എം എം മണിയുടെ പ്രസംഗം.

നടിയെ ആക്രമിച്ച കേസ് സഭയില്‍ ഉന്നയിച്ചുകൊണ്ടാണ് കെ.കെ. രമ മുഖ്യമന്ത്രിയെ വിമർശിച്ചത്. നിലവില്‍ ആര്‍. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. വിരമിച്ച ശേഷം മുന്‍ ഡി.ജി.പി പ്രതിയെ സഹായിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ സ്ഥിരം പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്ത അവസ്ഥയാണ്. പ്രതിയുടെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചിട്ടും അവര്‍ക്കെതിരെ നടപടിയില്ലെന്നും കെ.കെ. രമ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.എം. മണിയുടെ വിവാദ പരാമർശം.