മധുസൂദന്‍ മിസ്ത്രി ആശുപത്രിയില്‍; കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വൈകിയേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികള്‍ വൈകാന്‍ സാധ്യത. എഐസിസിയുടെ സെൻട്രൽ ഇലക്ഷൻ അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പതിവ് മെഡിക്കൽ പരിശോധനയ്ക്കായാണ് മിസ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അതിനാൽ ഇന്നത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ മാത്രമാണ് നിർത്തിവച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. മിസ്ത്രി ചൊവ്വാഴ്ച തിരിച്ചെത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി ആരാകണമെന്നതിനെച്ചൊല്ലി ഗെഹ്ലോട്ട്-പൈലറ്റ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പിനെയും ബാധിക്കുന്നുണ്ട്. അതിനിടെയാണ് മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയും പുറത്തെത്തിയിരിക്കുന്നത്. ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.