അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂരിൽ മഹാപുണ്യാഹം; രൂക്ഷവിമർശനം

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുള്ള അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തിയതിൽ കടുത്ത വിമർശനം ഉയരുന്നു. ചോറൂണിന് എത്തിയ ഒരു സംഘത്തോടൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ അഞ്ച് അംഗങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്നാണ് മഹാപുണ്യഹം നടത്തിയത്. ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങൾ പരസ്പരം പേരുകൾ വിളിക്കുന്നത് ക്ഷേത്ര ജീവനക്കാർ ശ്രദ്ധിച്ചു. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിച്ചു. തന്ത്രിയാണ് മഹാപുണ്യഹം നടത്താൻ നിർദ്ദേശിച്ചത്.

ക്ഷേത്രനടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം സുമേഷ് സി രംഗത്തെത്തി. അയിത്തം കൽപ്പിക്കുന്ന ദൈവമുണ്ടോയെന്നും ഒരു ദൈവവും അവർ മുന്നോട്ടുവെക്കുന്ന ദർശനങ്ങളും മനുഷ്യനെ വിഭാഗീയമായി കാണുന്നില്ലെന്നും സുമേഷ് കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.