ആഗസ്റ്റ് 15നകം മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വിപുലീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. ഫഡ്നാവിസ് ആഭ്യന്തര വകുപ്പ് നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ.

ജൂണ് 30നാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതേ ദിവസം തന്നെ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ മന്ത്രിസഭയിലുള്ള മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിരുന്നില്ല. ഇതിനെതിരെ ശിവസേന വിഭാഗം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഷിന്‍ഡെയും ഫഡ്‌നാവിസും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ആരോപണം ഉയർന്നിരുന്നു. മുന്‍ ഉപ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ ആണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്.

‘പ്രതിപക്ഷ നേതാവായ അജിത് ഡാഡ അങ്ങനെയൊക്കെ പറയും. അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ 32 ദിവസം അഞ്ച് മന്ത്രിമാരെ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുകയാണ്,’എന്നാണ് ആരോപണങ്ങള്‍ക്ക് മറുപടിയായി ഫഡ്‌നാവിസ് പറഞ്ഞത്.