സാമ്പത്തിക തട്ടിപ്പു കേസിൽ മേജർ രവി സ്റ്റേഷനിൽ ഹാജരായില്ല

അമ്പലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമാ സംവിധായകൻ മേജർ രവി സ്റ്റേഷനിൽ ഹാജരായില്ല. കേസിലെ മറ്റൊരു പ്രതിയായ അനിൽ നായർക്ക് കോടതി ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകാൻ മേജർ രവിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പരാതിയെ തുടർന്നാണ് മേജർ രവി, തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനി എംഡി അനിൽ നായർ എന്നിവരോട് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവിട്ടത്. എന്നാൽ താൻ സ്ഥലത്തില്ലെന്നും ഹാജരാകാൻ കഴിയില്ലെന്നും മേജർ രവി ഹൈക്കോടതിയെ അറിയിച്ചു.

സ്റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് 2.10 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷൈനിന്‍റെ പരാതിയിൽ പറയുന്നത്. ഭൂരിഭാഗം പണവും മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് നൽകിയത്.

പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് തുക നൽകിയതെന്നും എന്നാൽ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ നൽകിയില്ലെന്നും ഷൈൻ ആരോപിച്ചു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഷൈൻ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഷൈൻ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നിർദേശപ്രകാരം മേജർ രവി, അനിൽ നായർ എന്നിവർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.