മലയാളം അക്ഷരമാല ഈ വർഷംതന്നെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷം തന്നെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികൾക്കുളള മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തി അച്ചടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

അച്ചടി കെ.പി.ബി.എസിലാണ്. പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. മാധ്യമങ്ങളിലും ഇതേക്കുറിച്ച് വാർത്തകൾ വന്നിരുന്നു. എന്നിരുന്നാലും, സാംസ്കാരിക നായകർ അതിനെക്കുറിച്ച് വീണ്ടും പ്രസ്താവന നടത്തുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഇപ്പോഴത്തെ പ്രസ്താവന എങ്ങനെയാണ് വന്നതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ കുറഞ്ഞത് 2 വർഷമെങ്കിലും എടുക്കും. അതിനാൽ, നിലവിലെ ഒന്നാം ക്ലാസിന്റെ മൂന്നാം ഭാഗത്തിലും രണ്ടാം ക്ലാസിന്റെ രണ്ടാം ഭാഗത്തിലും അക്ഷരമാല ഉൾപ്പെടുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഭരണപരിഷ്കാര വകുപ്പ് (ഔദ്യോഗിക ഭാഷ) അംഗീകരിച്ച ഭാഷാ മാർഗനിർദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് അക്ഷരമാല നൽകുന്നത്.