ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിന്‍ വേണം; അബ്ദുറഹ്മാന്‍ കേന്ദ്രമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ റയിൽവേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സന്ദർശിച്ച് സംസ്ഥാന മന്ത്രി വി അബ്ദുറഹ്മാന്‍. ഓണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലെത്താൻ ശ്രമിക്കുന്ന മലയാളികൾക്കായി പ്രധാന നഗരങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളിൽ അധിക കോച്ചുകളും അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചതായി അബ്ദുറഹ്മാൻ പറഞ്ഞു. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്നായിരുന്നു ആവശ്യം.

അങ്കമാലി-ശബരി പാതയുടെ സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ ഉടൻ അനുമതിയും ഫണ്ടും നൽകണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. അങ്കമാലി-ശബരി പാതയുടെ കാര്യത്തിലും തിരുവനന്തപുരം ആസ്ഥാനമായുള്ള റെയിൽ വേയുടെ വികസനത്തിലും കേരളത്തിന്‍റെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വയനാട്-നീലഗിരി-മലപ്പുറം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നിലമ്പൂർ-നഞ്ചൻകോട് ബ്രോഡ് ഗേജ് റെയിൽവേ ലൈനിന്‍റെ സർവേയ്ക്ക് കർണാടകയിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങാൻ നടപടി സ്വീകരിക്കണം. മാനന്തവാടി വഴിയുള്ള തലശ്ശേരി-മൈസൂർ റെയിൽ പാത നടപ്പാക്കുന്നത് കേരളവും കർണ്ണാടകവും തമ്മിലുള്ള യാത്രാദൂരം കുറയ്ക്കാൻ സഹായിക്കും. പദ്ധതിക്ക് ആവശ്യമായ സർവേ ആക്ഷൻ ക്ലിയറൻസ് കർണാടകയിൽ നിന്ന് ലഭിക്കാൻ കേന്ദ്രമന്ത്രിയുടെ ഇടപെടലും സംസ്ഥാനം ആവശ്യപ്പെട്ടു.