കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. 24 വര്‍ഷത്തിനിടെ ഗാന്ധികുടുംബത്തില്‍ നിന്നല്ലാതെ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് ഖാര്‍ഗെ. 80കാരനായ ഖാര്‍ഗെക്ക് എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് കൈമാറി. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ തന്റെ ആദ്യ പ്രസംഗത്തില്‍, പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത എല്ലാ പ്രതിനിധികളെയും ഖാര്‍ഗെ അഭിനന്ദിച്ചു.

ദുഷ്‌കരമായ സമയങ്ങളില്‍ കോണ്‍ഗ്രസിനെ നയിച്ചതിന് സോണിയ ഗാന്ധിക്ക് ഖാര്‍ഗെ നന്ദി പറഞ്ഞു. സോണിയയുടെ നേതൃത്വത്തില്‍ രണ്ട് യുപിഎ സര്‍ക്കാരുകള്‍ രൂപീകരിച്ചു. എംജിഎന്‍ആര്‍ഇജിഎ, ഭക്ഷ്യസുരക്ഷാ നിയമം, വിവരാവകാശ നിയമം എന്നിവയ്‌ക്കെല്ലാം രാജ്യം സോണിയ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ഖാര്‍ഗെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.