വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രതിഷേധവുമായി മമത

കൊല്‍ക്കത്ത: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വെള്ളിയാഴ്ച രാവിലെ ഹൗറ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് മമത ബാനർജി അതൃപ്തി അറിയിച്ചത്. ന്യൂ ജല്‍പൈഗുരിയിലേക്കുള്ള ട്രെയിനിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടെയാണ് വേദിയിലേക്ക് പ്രവേശിക്കാൻ മമത വിസമ്മതിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ് എന്നിവർ മമതയെ അനുനയിപ്പിക്കാനും വേദിയിലെത്തിക്കാനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതാണ് മമതയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ ബി.ജെ.പി അനുഭാവികൾ ജയ് ശ്രീറാം വിളിക്കാറുണ്ടായിരുന്നു. ഇതാണ് മമതയുടെ അസ്വസ്ഥതയ്ക്ക് കാരണം. സദസ്സിനൊപ്പം കസേരയിലിരുന്നാണ് മമത പ്രതിഷേധിച്ചത്.

സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രിയുടെ അമ്മയുടെ നിര്യാണത്തിൽ മമത അനുശോചിച്ചു. ഒപ്പം, ഓൺലൈനിൽ പരിപാടിയിൽ പങ്കെടുത്തതിനു പ്രധാന മന്ത്രിയോട് നന്ദിയും അറിയിച്ചു.