മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മമത; 9 മന്ത്രിമാര്‍ പുതിയതായി സത്യപ്രതിജ്ഞ ചെയ്തു

കൊല്‍ക്കത്ത: മുൻ മന്ത്രി പാർത്ഥ ചാറ്റർജിയെ അധ്യാപക റിക്രൂട്ട്മെന്‍റ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒമ്പത് പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബാബുൽ സുപ്രിയോ, സ്നേഹാഷിഷ് ചക്രവർത്തി, പാർത്ഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ എന്നിവർ കാബിനറ്റ് മന്ത്രിമാരായും ബിപ്ലബ് റോയ് ചൗധരി സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും താജ്മുൽ ഹുസൈൻ, സത്യജിത് ബർമൻ എന്നിവർ സഹമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ വനം വകുപ്പ് സഹമന്ത്രിയായിരുന്ന ബിർബഹ ഹസ്ദ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. തുടർച്ചയായ മൂന്നാം തവണയും തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്. 2011ൽ പശ്ചിമ ബംഗാളിൽ പാർട്ടി അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയാണിത്.