ഗാംഗുലിയെ ഒഴിവാക്കിയതില്‍ ആശ്ചര്യമെന്ന് മമത, ഐസിസിയിലേക്ക് അയക്കണമെന്ന് മോദിയോട് അഭ്യര്‍ഥിക്കും

കൊല്‍ക്കത്ത: സൗരവ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റായി വീണ്ടും മത്സരിക്കാൻ അവസരം നൽകാത്തതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗാംഗുലിയെ മോശം രീതിയിലാണ് ഒഴിവാക്കിയത്. ഗാംഗുലിക്ക് രണ്ടാമതും അവസരം നൽകാതെ അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും അവസരം നൽകിയതിൽ ഞാൻ ആശ്ചര്യപ്പെടുന്നു.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയ ഗാംഗുലിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലേക്ക് അയയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്നും അവർ പറഞ്ഞു. ഈ വിഷയത്തെ പ്രതികാര നടപടിയായോ രാഷ്ട്രീയമായോ കാണരുതെന്നും ക്രിക്കറ്റിനും സ്പോർട്സിനും വേണ്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും മമത പറഞ്ഞു.

“ഗാംഗുലിയെ ഒഴിവാക്കി. എന്തായിരുന്നു അദ്ദേഹത്തിന്റെ തെറ്റ്? ഗാംഗുലിയെ മാറ്റിനിർത്തിയത് ആശ്ചര്യകരമാണ്. രാജ്യം മുഴുവൻ അറിയുന്ന വ്യക്തിത്വമാണ് അദ്ദേഹം. ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ഗാംഗുലി രാജ്യത്തിനായി ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. ബംഗാളിന്‍റെ മാത്രമല്ല, ഇന്ത്യയുടെയും അഭിമാനമാണ് അദ്ദേഹം. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇത്ര മോശമായി ഒഴിവാക്കിയത്?” മമത ചോദിച്ചു.