മാഞ്ചസ്റ്റര്‍ താരം എര്‍ലിംഗ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം

ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവുമായി ഒരു കൂട്ടം ആരാധകർ. പ്രീമിയർ ലീഗിൽ വെറും എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഹാട്രിക്കുകൾ ഉൾപ്പെടെ 14 ഗോളുകളാണ് ഹാലണ്ട് നേടിയത്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് താരം നേടിയത്.

ഹാലണ്ട് ഒരു മെഷീന്‍ഗണ്‍ പോലെ ഗോളടിക്കുന്നത് തുടരുകയാണെങ്കിൽ, അലന്‍ ഷിയററുടെയും ആന്റി കോളിന്റെയും പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി. ഹാലണ്ടിനെ ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആരാധകര്‍.

ഹാലണ്ട് മനുഷ്യന്‍ തന്നെയാണോയെന്നാണ് ആരാധകരുടെ സംശയം. ഇങ്ങനെ ഗോളടിച്ചുകൂട്ടുന്ന ഹാലണ്ട് റോബോട്ടാണെന്നും മനുഷ്യരുടെ കൂടെ കളിപ്പിക്കരുതെന്നുമാണ് ആരാധകർ പറയുന്നത്. ഇതിനോടകം ആയിരത്തിലധികം പേരാണ് അപേക്ഷയില്‍ ഒപ്പുവച്ചത്.