മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ‘ഇസ്​ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍’

മംഗളൂരു: പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു മംഗളൂരുവിലെ നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്ഫോടനമെന്ന കത്ത് ലഭിച്ചതായി പൊലീസ്. ‘ഇസ്ലാമിക് റെസിസ്റ്റൻസ് കൗണ്‍സില്‍’ എന്ന സംഘടനയിൽ നിന്ന് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കത്ത് ലഭിച്ചിട്ടുണ്ടെന്നും ഈ സംഘടനയെക്കുറിച്ച് നേരത്തെ അറിവില്ലെന്നും പൊലീസ് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അലോക് കുമാറിനെതിരെയുള്ള ഭീഷണിയും കത്തിലുണ്ട്. കത്ത് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

സംഘടനയുടെ പേര് ആദ്യം കേള്‍ക്കുകയാണെന്നും കത്തിന്‍റെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇംഗ്ലീഷിലുള്ള കത്തിൽ ഷാരിഖിന്‍റെ ചിത്രവും ഉണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നത് എന്ന് കത്തിൽ പറയുന്നു.

സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് (29) അറസ്റ്റിലായിരുന്നു. ഇയാൾ നേരത്തെ കേരളത്തിൽ എത്തിയപ്പോൾ താമസിച്ചിരുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ നാലംഗ സംഘം പരിശോധന നടത്തിയിരുന്നു. ആലുവയിലെ ഒരു ലോഡ്ജിൽ അഞ്ച് ദിവസം ഷാരിഖ് താമസിച്ചതായാണ് വിവരം.