പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ മാണി സി കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചു

ഡൽഹി: പാലാ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. പാലാ തിരഞ്ഞെടുപ്പിൽ അനുവദിച്ച തുകയേക്കാൾ കൂടുതൽ പണം രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചതിനാൽ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ സി വി ജോൺ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, ഹർജിക്കാരന് സ്വന്തമായി കേസ് വാദിക്കാൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചതോടെ മുതിർന്ന അഭിഭാഷകരായ പി വിശ്വനാഥൻ, ഷിബു ജോസഫ് എന്നിവരെ നിയമസഹായം നൽകാൻ കോടതി അനുവദിക്കുകയായിരുന്നു. പാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ അഭിഭാഷകരാണ് ഇരു അഭിഭാഷകരും.

ഹർജിക്കാരന് സൗജന്യ നിയമസഹായത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ നടപടിയെന്നും പാലാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണ് താനെന്നും മാണി സി കാപ്പൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. മാണി സി കാപ്പന് വേണ്ടി അഭിഭാഷകനായ റോയ് എബ്രഹാമാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.