ഗവർണറെ വിമശിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി എം.ബി.രാജേഷ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായ ഒരു പോസ്റ്റ് ഇട്ടതിന് ശേഷമാണ് പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. പാർട്ടി നിലപാട് ഉയ‍‍‍ർത്തി പിടിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ നിലപാട് കൂടുതൽ ശക്തവും വ്യക്തവുമാണ്. പാർട്ടിയുടെ നിലപാടാണ് വലുതെന്നും എം ബി രാജേഷ് പറഞ്ഞു. രാജാവിന്‍റെ ‘അഭീഷ്ടം’ ജനാധ്യപത്യത്തിലില്ലെന്ന് വ്യക്തമാക്കി ഗവർണറോട് 3 കാര്യങ്ങൾ പറഞ്ഞുള്ള എഫ്ബി പോസ്റ്റ് പിൻവലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എം ബി രാജേഷിന്‍റെ വിശദീകരണം.

ആവശ്യമെങ്കിൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വിമർശനം ഒരു പദവിയുടെയും അന്തസ്സ് താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ആരെയും മാന്യമായി വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാജേഷ് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, അധികം വൈകാതെ മന്ത്രി പോസ്റ്റ് പിൻവലിക്കുകയായിരുന്നു.