ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ അനുമതിയില്ലെങ്കിലും വിവാഹിതയാകാം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം ആവശ്യമില്ല. ഇത്തരം വിവാഹങ്ങളിൽ ഭർത്താക്കൻമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

വിവാഹശേഷം പെണ്‍‍കുട്ടിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ അവകാശമുണ്ട്. വിവാഹശേഷം ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പോക്സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്‍റേതാണ് ഉത്തരവ്.

ഈ വർഷം ആദ്യം ബീഹാറിൽ വിവാഹിതരായ മുസ്ലീം ദമ്പതികൾ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍‍കുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 15 വയസ്സും അഞ്ച് മാസവും പ്രായമുണ്ടായിരുന്നു.