പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് മെറ്റയ്‌ക്ക്‌ 206 കോടി രൂപ പിഴ

സിയാറ്റിൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് വാഷിംഗ്ടൺ കോടതി 206 കോടി രൂപ പിഴ ചുമത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണിത്.

രാഷ്ട്രീയ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നവർ ആർക്ക് വേണ്ടിയാണ് അത് ചെയ്യുന്നതെന്നും ആരെയാണ് പരസ്യം ലക്ഷ്യമിടുന്നതെന്നും അതിനായി എത്ര പണം വാങ്ങിയെന്നും വെളിപ്പെടുത്തണമെന്ന് അമേരിക്കയിൽ നിയമമുണ്ട്. പത്രങ്ങളും ടിവി ചാനലുകളും അതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മെറ്റയുടെ നിലപാട്.

ഇക്കാരണത്താൽ, കോടതിയിൽ നിന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും പരസ്യത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മെറ്റ വിസമ്മതിച്ചു. പെനാൽറ്റിയെക്കുറിച്ച് പ്രതികരിക്കാൻ മെറ്റ തയ്യാറായിട്ടില്ല.